ദ്വിതീയ വിപണിയായ ഓഹരി വിപണിയില് നിക്ഷേപം നടത്തുന്നതില്നിന്ന് അനില് അംബാനിക്കു സെക്യൂരിറ്റീസ് ആന്ഡ് എക്സ്ചേഞ്ച് ബോര്ഡിന്റെ (സെബി) വിലക്ക്. വിലക്ക് ഈ വര്ഷം മുഴുവനും ബാധകമായിരിക്കും.
മൂന്നു ദിവസമായി തകര്ച്ച കാണിക്കുന്ന വിപണി ഇന്നലെ വ്യാപാരം പൂര്ത്തിയാക്കിയ ശേഷമാണ് സെബിയുടെ വിലക്ക് വന്നത്. തിങ്കളാഴ്ച ഈ തീരുമാനം വിപണിയെ എങ്ങനെ ബാധിക്കുമെന്ന് ഉറ്റുനോക്കുകയാണ് നിക്ഷേപകര്.
രാജ്യത്തെ മുന്നിര കോര്പ്പറേറ്റ് ഗ്രൂപ്പുകളാണ് അംബാനിമാരുടെ റിലയന്സുകള്. ഇവര്ക്കെതിരേ സ്വീകരിക്കുന്ന കടുത്ത നടപടികള് വിപണിയെ അപ്പാടെ ബാധിക്കും. ഓഹരി ഇന്ഡെക്സുകള് തലകുത്തി വീഴും. റിലയന്സ് ഗ്രൂപ്പുകളെ പിണക്കാന് സര്ക്കാര് ഇഷ്ടപ്പെടില്ല തന്നെ. അനില് അംബാനി ഗ്രൂപ്പ് കമ്പനികളായ റിലയന്സ് ഇന്ഫ്ര, ആര്എന്ആര്എല് എന്നിവക്കെതിരായ നടപടികള് സെബി സെറ്റില് ചെയ്യുമ്പോള് ഈ പശ്ചാത്തലവും ഓര്ക്കണം.
സെറ്റില്മെന്റ് പ്രകാരം സെബിക്കു റിലയന്സ് ഗ്രൂപ്പ് നല്കിയത് 50 കോടി രൂപ. ഒത്തുതീര്പ്പിലൂടെ ഒരു വര്ഷം സെബിക്കു ലഭിക്കുന്ന ഏറ്റവും കൂടിയ തുകയാണിത്. എന്നാല്, അനിലിന്റെ ഗ്രൂപ്പിന് ഈ തുക വന് ബാധ്യതയൊന്നുമല്ല. നിക്ഷേപക വിശ്വാസത്തെ ഗുരുതരമായി ബാധിക്കാവുന്ന നടപടികളില്നിന്ന് അതുവഴി അവര് രക്ഷപെടുന്നു. ലിസ്റ്റഡ് കമ്പനികളില് നിക്ഷേപിക്കുന്നതിനുള്ള സെബി വിലക്ക് കമ്പനികളുടെ വികസന പ്രവര്ത്തനങ്ങളെ ബാധിക്കില്ല. പ്രാഥമിക വിപണിയില് ഇടപെടാന് തടസങ്ങളുമില്ല. അതുകൊണ്ടുതന്നെ ആശങ്കകള് ഉയരുന്നില്ല എന്നാണു വിദശീകരണം.
ഇരു കമ്പനികളും ഓഹരി വിപണി മാനദണ്ഡങ്ങള് പാലിച്ചില്ലെന്ന ആരോപണമാണു സെബി എന്ഫോഴ്സ്മെന്റ് അന്വേഷിച്ചു വന്നത്. ഇത്തരം കേസുകള് ഒത്തുതീര്പ്പ് വ്യവസ്ഥകളിലൂടെ സെബി പരിഹരിച്ചു തുടങ്ങിയത് 2007ല്. ഇതിനകം 1000 കേസുകള്ക്ക് ഇത്തരത്തില് പരിഹാരമുണ്ടാക്കി. എന്നാല്, ഒരിക്കല്പ്പോലും ഇത്രയും തുക സെറ്റില്മെന്റ് ഫീസായി സെബിക്കു ലഭിച്ചിട്ടില്ല.
2007ല് 21 കമ്പനികളുടെ പ്രശ്നങ്ങള് ഒത്തുതീര്പ്പിലൂടെ പരിഹരിച്ചപ്പോള് സെബിക്കു ലഭിച്ചത് 1.2 കോടി മാത്രം.2009ല് 469 സ്ഥാപനങ്ങള്ക്കെതിരേ നടപടികള് അവസാനിപ്പിച്ച വകയില് ലഭിച്ചതു 41 കോടി. 2010ലാകട്ടെ 30 കോടിയും. 200 കമ്പനികള്ക്കെതിരേയുള്ള നടപടികളാണു സെബി കഴിഞ്ഞ വര്ഷം അവസാനിപ്പിച്ചത്. ഒത്തുതീര്പ്പിനുള്ള എല്ലാ അപേക്ഷകളും സെബി സ്വീകരിക്കാറില്ല. ഇതുവരെ 700 അപേക്ഷകള് നിരാകരിച്ചിട്ടുണ്ട്.
No comments:
Post a Comment